ലോകത്ത് വന്യജീവികളുടെ എണ്ണത്തില്‍ 69% കുറവുണ്ടായിരിക്കുന്നു. 2022 ലെ ലിവിങ്ങ് പ്ലാനറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുള്ളത്. കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ വലിയ വിപത്തായാണ് ശാസ്ത്ര ലോകം ഇതിനെ കാണുന്നത്. ജലജീവികളുടെ എണ്ണത്തിലും ഗുരുതരമായ കുറവ് വന്നിട്ടുണ്ട്. 83 ശതമാനമാണ് കുറവ്. 1970 മുതലിങ്ങോട്ട് അരനൂറ്റാണ്ടു കാലമായി ജൈവ വൈവിദ്ധ്യത്തില്‍ വലിയ തകര്‍ച്ചക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതൊരു പരിസ്ഥിതി പ്രശ്‌നം മാത്രമല്ല. സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നമാണ്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമാണ് ഏറ്റവും കൂടുതല്‍ വന്യജീവി നാശം സംഭവിച്ചിരിക്കുന്നത് 94%. യൂറോപ്പിലാണ് ഏറ്റവും കുറവ് 18%. 32,000 ജീവജാതികളുടെ കണക്കെടുപ്പാണ് നടത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം പോലെ ഈ വിഷയത്തില്‍ ലോകശ്രദ്ധ വേണ്ടത്ര പതിയുന്നില്ല. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിദ്ധ്യത്തിലെ കുറവും ഒരുപോലെ അഭിസംബോധന ചെയ്യേണ്ട വിഷയമായാണ് ശാസ്ത്ര ലോകം കരുതുന്നത്.
പൊതുവെ സമ്പന്ന രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും വന്യജീവി നാശത്തിന്റെ തോത് കുറവാണ്. അപ്പോള്‍ വന്യജീവി വേട്ടയുടെ കാരണം ദാരിദ്രമാണ്. അതുകൊണ്ടാണ് ഇതൊരു സാമൂഹ്യ പ്രശ്‌നമാണെന്നു കൂടി ശാസ്ത്ര ലോകം പറയുന്നത്. വന്യജീവി ലമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആഫ്രിക്കയില്‍ 66% കുറവ് വന്നിരിക്കുന്നതാണ് ഏറ്റവും വലിയ ഭീഷണി.