അഗർത്തല: കേരളത്തിൽ പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രിയായത് സി.പി.എമ്മിന്‍റെ ശക്തിയായി കാണാനാകില്ലെന്ന് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ ദേവ്. മുന്നണിയിലെ മറ്റ് പാർട്ടികളുടെ പിന്തുണയിലാണ് പിണറായി വീണ്ടും അധികാരത്തിൽ വന്നത്. രാജ്യത്ത് സി.പി.എം എന്ന പാർട്ടിയില്ലെന്നും ബിപ്ലവ് ദേവ് വ്യക്തമാക്കി.
വികസന വിരോധികളാണ് കമ്യൂണിസ്റ്റുകൾ. പാവപ്പെട്ടവർ ഉണ്ടെങ്കിൽ മാത്രമേ കമ്യൂണിസ്റ്റുകൾക്ക് സമരം ചെയ്യാനാകൂ. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ത്രിപുരയിൽ സി.പി.എമ്മിന്‍റെ അന്ത്യം കുറിക്കും. ത്രിപുരയിൽ കോൺഗ്രസ് പോസ്റ്ററിൽ മാത്രമാണെന്നും ബിപ്ലവ് ദേവ് ചൂണ്ടിക്കാട്ടി.
വികസന രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. താൻ ചെറുപ്പമാണെന്നും ത്രിപുരയിലെ ജനങ്ങൾക്കായും വികസനത്തിനായും പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിപ്ലവ് ദേവ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.