കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ബലാത്സംഗ പരാതി. പുതിയൊരു യുവതിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. നേരത്തെ മറ്റൊരു യുവതി
ഗോവിന്ദൻ കുട്ടിക്കെതിരെ സമാന പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി 2021ലും കഴിഞ്ഞ വർഷവും മൂന്ന് തവണ ഗോവിന്ദൻ കുട്ടി തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് ഇപ്പോൾ ലഭിച്ച പരാതി. എറണാകുളം നോർത്ത് പൊലീസ് പരാതിയിൽ കേസെടുത്തു.
ആദ്യത്തെ പരാതിയിലും എറണാകുളം നോർത്ത് പൊലീസാണ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്തിരുന്നത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി സമാന പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ആദ്യത്തെ ബലാത്സംഗ കേസിൽ, ഗുരുതര ആരോപണങ്ങളാണ് യുവതി നടനെതിരെ ഉന്നയിച്ചിരുന്നത്. ഗോവിന്ദൻ കുട്ടി എം.ഡിയായ യുട്യൂബ് ചാനലിൽ അവതാരകയായി എത്തിയപ്പോൾ വിവാഹ വാഗ്ദാനം നൽകി മേയ് മുതൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
വിവാഹക്കാര്യം ചോദിച്ചതോടെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കിയിരുന്നു. കേസ് പിൻവലിപ്പിക്കാൻ ചലച്ചിത്ര മേഖലയിലുള്ളവരെയടക്കം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. കേസിൽ എറണാകുളം സെഷനസ് കോടതി നടന് മുൻകൂർ ജാമ്യ അനുവദിച്ചു. ഇതോടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.