കന്യകാത്വപരിശോധന ഭരണഘടനാ വിരുദ്ധം, നടത്തരുത്; സിസ്റ്റര്‍ സെഫിയുടെ ഹർജിയിൽ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഡല്‍ഹി ഹൈക്കോടതി. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി.

ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്‍മ്മയുടേതാണ് വിധി. സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെ 2009-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്ന് കോടതി വിധിച്ചു.

പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു.

കന്യാകാത്വ പരിശോധനക്കെതിരെ നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വി.എസ് റോബിന്‍ എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *