ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ചികിത്സ സംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ആശങ്ക

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ചികിത്സ സംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ആശങ്ക. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയില്‍ത്തന്നെ തുടര്‍ചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കളുടെ നിര്‍ദേശം. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിച്ച് നിലവിലെ ചികിത്സ തുടര്‍ന്നാല്‍മതിയെന്ന അഭിപ്രായവുമുണ്ട്.

ബെംഗളൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടര്‍ചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങളാല്‍ തീയതി നീണ്ടു. തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് രോഗബാധ. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടു.ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാല്‍, തുടര്‍ചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാന്‍ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക.

നിലവില്‍ ജഗതിയിലെ വീട്ടില്‍ പൂര്‍ണവിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. സന്ദര്‍ശകരെ തീരേ അനുവദിക്കുന്നില്ല.കീമോ, റേഡിയേഷന്‍ ചികിത്സയും ആരോഗ്യം വീണ്ടെടുക്കാനുള്ള ആഹാരക്രമവുമാണ് ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചത്.എ.കെ. ആന്റണിയടക്കമുള്ള നേതാക്കളുംമറ്റും ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയചികിത്സ നല്‍കാനുള്ള സാഹചര്യമൊരുക്കാന്‍ രംഗത്തെത്തിയിരുന്നു. സുഹൃത്തുക്കളുടെ സ്നേഹനിര്‍ബന്ധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *