കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബഞ്ചാണ് ജാമ്യ ഹർജി തള്ളിയത്.സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താലും പൊതുജനങ്ങളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് കണക്കിലെടുത്തുമാണ് ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.ഹീനകുറ്റകൃത്യം നടത്തിയ ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്.ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ എതിര്‍ വാദമുയര്‍ത്തിയിരുന്നു.
2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം കല്ലറകള്‍ തുറക്കുന്നതും ,പിന്നീട് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.പൊന്നാമറ്റം റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭർത്താവിനേയും രക്ഷിതാക്കളെയും സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.