സംസ്ഥാന സ്കൂൾ കലോത്സവം: കിരീടത്തിനായി ഇഞ്ചോടിഞ്ച്

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം അവസാന ഘട്ടത്തോടടുക്കെ സുവർണകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മത്സരത്തിൽ. കഴിഞ്ഞ ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ.

സംസ്ഥാന സ്‌കൂൾ കലോത്സവം നാലാം നാളിലേക്കെത്തവെ സ്വർണ്ണക്കപ്പിനായി ആവേശപോരാട്ടം.കഴിഞ്ഞ ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയുയർത്തുന്നു. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി എറണാകുളവുമാണ് ഇവർക്ക് പിന്നിൽ.

സ്‌കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ 122 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളാണ് മുന്നിൽ. പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാതമതും കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂൾ98 പോയിന്റുമായി മൂന്നാമതുമുണ്ട്.

സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. സ്‌കൂൾ കലോത്സവത്തിൽ പങ്ക് കൊള്ളുന്നതിന് വേണ്ടിയാണ് ഇതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്കെല്ലാം അവധി ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.