തമിഴ് പുതുവർഷം പിറന്നു, പൊങ്കൽ ആഘോഷത്തിൽ തമിഴ് മേഖല

ഇടുക്കി: ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് മൂന്നാറിൽ തോട്ടം മേഖലയിൽ തുടക്കമായി. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന തോട്ടം മേഖലയിലാണ് പൊങ്കൽ ആഘോഷമാകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള പൊങ്കൽ ദിനങ്ങൾ ആഘോഷമാക്കാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. നാലു ദിവസമാണ് പൊങ്കൽ ആഘോഷം.

തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി വരെയാണ് പൊങ്കൽ ദിനങ്ങൾ. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസവുമാണ് ഉള്ളത്. വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാനവാതിലിൽ കാപ്പുകെട്ടി കോലങ്ങൾ വരച്ചുമാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പൊങ്കൽ ആഘോഷങ്ങളുടെ പ്രധാന ഇനം കരിമ്പാണ്. മാർഗഴി മാസത്തിന്റെ അവസാന ദിവസമാണ് ബോഗി എന്നറിയപ്പെടുന്നത്. ഈ ദിവസം നല്ല വിള കിട്ടാൻ അനുയോജ്യമായ കാലാവസ്ഥ നൽകിയ സൂര്യഭഗവാന് നന്ദി അറിയിക്കുകയും വരും വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർഥിക്കുകയുംചെയ്യും.

പ്രധാനആഘോഷമായ തൈപ്പൊങ്കൽ തൈമാസം ഒന്നിനാണ് ആഘോഷിക്കുന്നത്. തൈപ്പൊങ്കൽ ദിവസം മുറ്റത്ത് വർണാഭമായ കോലം ഒരുക്കും. കോലത്തിനുസമീപം അടുപ്പുകൂട്ടി അരി പാലിൽ വേവിക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. വീട്ടുകാർ പുത്തൻവസ്ത്രങ്ങൾ ധരിക്കും. സമ്മാനങ്ങൾ കൈമാറും. മൂന്നാംദിനം മാട്ടുപ്പൊങ്കലാണ്. മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തും. നാലാം ദിവസം കാണുംപൊങ്കൽ ആഘോഷമാണ്. ബന്ധുക്കളും സുഹൃത്തുകളും ഒത്തുകൂടുകയും മധുര പലഹാരങ്ങൾ അടക്കം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്ന ദിവസമാണിത്.

തമിഴ് പുതുവർഷാരംഭംകൂടിയാണ് പൊങ്കൽ. പൊങ്കൽ ആഘോഷത്തിന് വീടുകൾ കരിമ്പ്, കൂരപ്പൂവ്, ആവാരം പൂവ്, മാവില, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിച്ചു. ഇതിനുള്ള പൂക്കളുടെയും കരിമ്പിന്റെയും വിൽപ്പന ടൗണിൽ സജീവമാണ്. തമിഴ്‌നാട്ടിലെ ബോഡി നായ്ക്കന്നൂർ, തേനി എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്.