ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് പ്രസിദ്ധമായ ആനയോട്ടം നടന്നു

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് പ്രസിദ്ധമായ ആനയോട്ടം നടന്നു. കൊമ്പന്‍ ഗോകുല്‍ വിജയിയായി. കൊവിഡിന് ശേഷം 5 ആനകള്‍ പങ്കെടുത്ത ആനയോട്ടമാണ് ഇക്കുറി നടന്നത്. ക്ഷേത്രം തന്ത്രി കൊടിയേറ്റിയതോടെ 10 ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമായി.

ഗുരുവായൂരപ്പന്റെ 19 ആനകള്‍ ഉച്ചയോടെ മഞ്ജുളാല്‍ പരിസരത്ത് അണിനിരന്നു. ഇവരില്‍ കൊമ്പന്മാരായ ഗോകുല്‍, ചെന്താമരാക്ഷന്‍, കണ്ണന്‍, രവികൃഷ്ണന്‍, പിടിയാനയായ ദേവി എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. നാഴിക മണി മൂന്ന് അടിച്ചതോടെ പാരമ്പര്യ അവകാശികളില്‍ നിന്നും ഏറ്റുവാങ്ങിയ കുടമണികളുമായി പാപ്പാന്മാര്‍ മഞ്ചുളാല്‍ പരിസരത്തേക്ക് ഓടി.

കുടമണികള്‍ ആനകള്‍ക്ക് അണിയിച്ചതിന് പിന്നാലെ ശംഖനാദം ഉയര്‍ന്നു. ഇതോടെ 5 ആനകളും മത്സരിച്ച് ഓടി. കാണികളുടെ ആര്‍പ്പുവിളികള്‍ക്കൊപ്പം കൊമ്പന്‍ ഗോകുല്‍ ഒന്നാമതായി ഓടിയെത്തി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പിന്നാലെ ചെന്താമരാക്ഷനും എത്തി.

ഇനിയുള്ള 10 ദിവസം ജേതാവായ ഗോകുല്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണ തിടമ്പേറ്റും. ഉത്സവം അവസാനിക്കും വരെ ഗോകുല്‍ ക്ഷേത്രത്തിനകത്ത് തുടരും . മറ്റ് ആനകളാണ് കൊമ്പനുള്ള ഭക്ഷണം എത്തിച്ച് നല്‍കുക.