കാഴ്ചയും കേൾവിയും ഇല്ലാത്തവർക്കും ഇനി ധൈര്യമായി റോഡ് മുറിച്ച് കടക്കാം

തൃശൂർ: തൃശൂരിൽ ഇനി അംഗപരിമിതിയുള്ളവർക്ക് ധൈര്യമായി റോഡ് മുറിച്ച് കടക്കാം. കേൾവിക്കും കാഴ്ചയ്ക്കും പരിമിതിയുമുള്ളവർക്ക് ട്രാഫിക് സിഗ്‌നലുകൾ തൊട്ട് മനസ്സിലാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് ഈ നഗരം . ‘ബഡ്ഡി സീബ്രാ’ എന്ന പേര് നൽകിയിട്ടുള്ള ഉപകരണം ഇന്ത്യയിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

കാഴ്ചയില്ലാത്തവർക്ക് റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനം എന്ന നിർദേശം സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത് അശോകനാണ് മുന്നോട്ട് വെച്ചത്. ട്രാഫിക് എസ് ഐ ബിനൻ ഇതിനായി ഒരു ആശയം രൂപപ്പെടുത്തി. പോലീസ് അക്കാദമിയിലെ എസ് ഐ ബോബി ചാണ്ടി ഈ സംവിധാനം നിർമ്മിച്ചെടുത്തതോടെ കാഴ്ചയില്ലാത്തവർക്കും ബധിരർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാഫിക് സിസ്റ്റം തൃശൂർ നായ്ക്കനാലിൽ സ്ഥാപിക്കപ്പെട്ടു. നിലവിലെ ട്രാഫിക് സിഗ്‌നൽ സംവിധാനവുമായാണ് ഈ ഉപകരണം ബന്ധിപ്പിച്ചിട്ടുള്ളത്. മുകൾഭാഗത്ത് പ്രത്യേകം ഘടിപ്പിച്ച ഡോം ഭാഗം സിഗ്‌നലിൽ ചുവപ്പ് തെളിയുമ്പോൾ കറങ്ങുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്യും. ഇതിൽ സ്പർശിക്കുന്ന കാഴ്ച പരിമിതിയുള്ളവർക്ക് ഡോം കറങ്ങുന്നത് നിലക്കുമ്പോൾ റോഡ് മുറിച്ച് കടക്കാനുള്ള സമയം കൃത്യമായി മനസ്സിലാക്കാനാകും. കൂടാതെ ഉപകരണം പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദവും റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാൻ സഹായിക്കും.

റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ജംഗ്ഷനിൽ ഒരുക്കിയിട്ടുണ്ട്.

നിലവിൽ നാല് ഉപകരണങ്ങളാണ് നായ്ക്കനാൽ ജംഗ്ഷനിൽ മാത്രം ഘടിപ്പിച്ചിട്ടുള്ളത്. ഉപകരണങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെ 60,000 രൂപയാണ് പദ്ധതിക്ക് ചിലവ് വന്നിട്ടുള്ളത്. തൃശൂർ നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഈ സംവിധാനം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞ്. മറ്റ് ജില്ലകളിലേക്കും ഈ നൂതന ആശയം ഉടൻ എത്തുമെന്നാണ് സൂചന. youtalk trissur