
കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. അസ്ഥികൂടത്തിന് സമീപത്ത് നിന്നും ഒരു ഡബിൾ മുണ്ട്, നീല റബർ ചെരുപ്പ്, പകുതിയോളം വെള്ളമുള്ള ഒരു കുപ്പി എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് സ്കൂൾ മൈതാനത്തിന് സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും മറ്റ് അസ്ഥികളും ആദ്യം കണ്ടത്. തുടർന്ന് കുട്ടികൾ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രാഥമിക പരിശോധന നടത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം മറ്റ് വസ്തുക്കളും കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ്, സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൂടാതെ, സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ മരിച്ചത് പുരുഷനാണോയെന്നും മരണകാരണവും വ്യക്തമാകൂ.
ആൾത്താമസമില്ലാത്ത കാടുപിടിച്ച സ്ഥലത്ത് എങ്ങനെ ഒരാൾ എത്തി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.