
ദില്ലി : ഉത്തർപ്രദേശിലെ ഗോപാൽപൂരിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നൽകാൻ യുവതിയുടെ വീട്ടുകാർക്ക് കഴിയാതെ വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി യുവതിയുടെ മൃതദേഹം വീട്ടുകാരെ അറിയിക്കാതെ ഭർതൃവീട്ടുകാർ സംസ്കരിച്ചതായും പോലീസ് വ്യക്തമാക്കി. യുവതിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.