
തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ. തിരുവനന്തപുരം വീട്ടിലുണ്ടായിരുന്ന രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ പിന്‍ഭാഗത്തുകൂടെ പുറത്തുപോയി. ചെന്നിത്തല വീട്ടിലില്ലെന്ന് ജ്യോതികുമാർ ചാമക്കാല മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സീനിയോറിറ്റി ഹൈക്കമാൻഡ് അവഗണിക്കുന്നു എന്ന വികാരത്തിലാണ് ചെന്നിത്തല. കെസി വേണുഗോപാൽ തീരുമാനം അംഗീകരിച്ച് രംഗത്തെത്തിയപ്പോഴും പ്രതികരിക്കാൻ പോലും ചെന്നിത്തല തയ്യാറായില്ല. ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം.
പുതിയ സർക്കാർ രൂപീകരണ ചർച്ചകളിൽ നിന്നും വിട്ടുനിന്നേക്കും. അദ്ദേഹം ഗുരുവായൂരില്‍ പോകുന്നു എന്നാണ് അനൗദ്യോഗിക പ്രതികരണങ്ങള്‍. മന്ത്രിസഭാ രൂപീകരണത്തിൽ കെസി വേണുഗോപാൽ പക്ഷത്തിന് കൂടുതൽ പ്രാമുഖ്യം ലഭിക്കുമെന്ന സൂചനകളും ചെന്നിത്തലയെ ചൊടിപ്പിച്ചിട്ടുണ്ട്.