മട്ടാഞ്ചേരി:ആദ്യ നിർമാണ പട്ടികയില്‍ ഇടം പിടിച്ച മെട്രോ ജെട്ടി നിർമാണം കരാറുകാരന്‍റെ നടപടികളെ തുടർന്ന് അനന്തമായി നീണ്ടു.കോടതി ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ജെട്ടി ഡിസംബറില്‍ പുർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.നാട്ടുകാർ സമരങ്ങള്‍ നടത്തി മടുത്തതോടെ കോടതിയെ സമീപിച്ചു.
തുടർന്നാണ് ജെട്ടി നിർമാണം വേഗത്തിലായത്. എന്നാല്‍ സെപ്റ്റംബറില്‍ പൂർത്തീകരിക്കാനാകുമെന്ന പ്രഖ്യാപനം വീണ്ടും പാളി.പുതുവത്സര സമ്മാനമായി ജെട്ടി നാട്ടുകാർക്ക് സമർപ്പിക്കാനാകുമെന്നാണ് നിലവിലെ പ്രതീക്ഷ.ജല മെട്രോ പദ്ധതി യാഥാർഥ്യമാകുന്നതോടെ നിരവധി വിദേശ- ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താൻ കഴിയുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, ജെട്ടി നിർമാണം പൂർത്തിയായാലും സർവിസ് തുടങ്ങണമെങ്കില്‍ കായലിലെ ഏക്കല്‍ നീക്കം പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ആദ്യ കരാർ പ്രകാരം 2020 ഡിസംബർ 26ന് പൂർത്തീകരിക്കേണ്ട ജെട്ടി നിർമാണമാണ് അനന്തമായി നീളുന്നത്. ജല മെട്രോ ജെട്ടി സർവീസ് പ്രാരംഭ ഘട്ടത്തില്‍ പ്രഖ്യാപിച്ച ഏഴ് ജെട്ടികളില്‍ ഒന്നായിരുന്നു മട്ടാഞ്ചേരി.