Banner Ads

മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി

എറണാകുളം:മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ എം.എസ്. ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കരയിലെ ആർടി ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് ഇദ്ദേഹം. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ തൃക്കാക്കരയിലെ തോപ്പിൽ ജംഗ്ഷനിലായിരുന്നു സംഭവം. മത്സ്യക്കച്ചവടം നടത്തിയിരുന്ന ഒരു കുടുംബത്തിൽ നിന്ന് പിഴ ഈടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായത്.

മത്സ്യവിൽപനയ്ക്ക് സമീപം കിടന്നിരുന്ന ഓട്ടോറിക്ഷ ആരുടേതാണെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുകയും, യുവതി അത് തൻ്റെ ഭർത്താവിൻ്റേതാണെന്ന് പറയുകയും ചെയ്തു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ സാധനങ്ങൾ കയറ്റിയെന്ന് ആരോപിച്ച് മൂവായിരം രൂപ പിഴ ആവശ്യപ്പെട്ടപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നിയത്.

കൂടാതെ, ഉദ്യോഗസ്ഥൻ യൂണിഫോമിലായിരുന്നില്ല. നാട്ടുകാർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.