മലപ്പുറം:സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ടിയിരുന്ന ജില്ലാ പരിപാടികൾ മാറ്റി. മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പരിപാടി മറ്റൊരു ദിവസത്തേക്കാണ് മാറ്റിവെച്ചത്.മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടിയാണ് മാറ്റിയത്.
ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചത്.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിചു . നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്.
രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വർഷം ആദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയിട്ടുണ്ട്.49 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്ക് രോഗലക്ഷണമുള്ളത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡി.കോളജിൽ ചികിത്സയിലാണ്.ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയുന്നു.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ എടുത്തതായും മന്ത്രി പറഞ്ഞു