നീലേശ്വരം: അനധികൃത മത്സ്യബന്ധനം നടത്തിയ കർണാടക ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴയീടാക്കി.ചൊവ്വാഴ്ച രാത്രി ഒഴിഞ്ഞവളപ്പ് തീരത്തുനിന്ന് നാലു നോട്ടിക്കല്‍ മൈലിനുള്ളില്‍ തീരത്തോടു ചേർന്ന് രാത്രികാല ട്രോളിങ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
ഫിഷറീസ് അസി. ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നിർദേശപ്രകാരം കുമ്ബള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്മെന്റ് യൂനിറ്റിലെ കെ.വി. ശരത് കുമാർ, തൃക്കരിപ്പൂർ കോസ്റ്റല്‍ ജി.സി.പി.ഒ രതീഷ്, ബേക്കല്‍ കോസ്റ്റല്‍ ജി.സി.പി.ഒ രതീഷ്, കുമ്ബള കോസ്റ്റല്‍ ജി.സി.പി.ഒ സുമേഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ മനു, സേതുമാധവൻ, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് ഷൈജു എഞ്ചിൻ ഡ്രൈവർ കണ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
നിയമലംഘനം നടത്തി കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് കാസർകോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.കോസ്റ്റല്‍ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടി കൂടിയത്.കർണാടക ഉഡുപ്പിയില്‍നിന്നുള്ള സീ ഡയമണ്ട് ബോട്ട് ഉടമക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികള്‍ക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്