Banner Ads

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഉപാധികൾ ബാധകം

കൊച്ചി : പമ്പയുടെ പരിശുദ്ധി നിലനിർത്തിക്കൊണ്ട് ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുമതി നൽകി ഹൈക്കോടതി. ഇന്നലെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉപാധികളോടെയാണ് ആഗോള അയ്യപ്പസംഗമത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചുമാത്രമേ പരിപാടി നടത്താവൂ. ഇത് വനമേഖലയാണ്. പരിസ്ഥിതിക്കോ വനമേഖലയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

സുതാര്യമായ സാമ്പത്തിക അക്കൗണ്ട് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും കോടതി പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടത്. സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.