
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻ്റണി രാജു അപ്പീൽ നൽകിയിരുന്നത്. നേരത്തെ രണ്ടുതവണ വിധി പറയുന്നത് കോടതി മാറ്റിവെച്ചിരുന്നു.
അഭിഭാഷകനായിരിക്കെ ലഹരിക്കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് ആൻ്റണി രാജുവിനെതിരായ കുറ്റം. ഈ കേസിൽ നെടുമങ്ങാട് കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചതോടെയാണ് അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായത്. സെഷൻസ് കോടതി അപ്പീൽ തള്ളിയതോടെ ആൻ്റണി രാജുവിന് ജനപ്രതിനിധിയായി തിരിച്ചെത്താനുള്ള സാധ്യതകൾക്ക് വലിയ തിരിച്ചടിയായി.