
തിരുവല്ല : 80 അടിയോളം ഉയരമുള്ള മരത്തിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാരനായ മരംവെട്ട് തൊഴിലാളിക്ക് രക്ഷകരായി അഗ്നിശമനസേന. പശ്ചിമബംഗാൾ സ്വദേശിയായ രബീഹുൾ ( 20 ) ന് ആണ് തിരുവല്ലയിലെ അഗ്നിശമനസേന രക്ഷകനായത്. തിരുവല്ല വെൺപാല തൈപ്പറമ്പിൽ വീട്ടിൽ കുരുവിളയുടെ പുരയിടത്തിലെ ആഞ്ഞിലി മരം വെട്ടാൻ ഇതര സംസ്ഥാനക്കാരായ മറ്റ് മൂന്നുപേർക്ക് ഒപ്പം എത്തിയതായിരുന്നു രബീഹുൾ.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് പെയ്ത മഴയ്ക്കിടെ മരത്തിൻറെ ശിഖരങ്ങൾ മെഷീൻ വാൾ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിന് ഇടെ ശിഖരത്തിൽ ഒന്ന് രബിഹുള്ളിന്റെ മുഖത്ത് കൊണ്ട് പരിക്കേറ്റു. ഇതിനെ തുടർന്നാണ് ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മരത്തിൽ നിന്നും താഴെയിറങ്ങുവാൻ ശ്രമിച്ചപ്പോൾ മരത്തിൻറെ വഴുക്കൽ മൂലം സാധിച്ചില്ല. തുടർന്ന് തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾ മരത്തിൽ കയറിയ ശേഷം വല ഉപയോഗിച്ച് ഇയാളെ താഴെ എത്തിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ രബീഹുള്ളിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് അജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി എസ് അജിത് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശശികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ എഫ് ടി ഷിബു, ജോട്ടി പി ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജയൻ മാത്യു, രഞ്ജിത് കുമാർ, സണ്ണി, വിപിൻ, ഹരികൃഷ്ണൻ, ഹോം ഗാർഡുമാരായ കെ പിഷാജി, എസ് അനിൽകുമാർ, സജിമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.