തിരുവനന്തപുരം: ഫോണ്‍ നമ്ബരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമൊരുക്കാൻ പോലീസ്.റിപ്പോർട്ട് വ്യാജ ഫോണ്‍ കോളുകള്‍ക്കും വെബ് സൈറ്റുകള്‍ക്കും ഇരയായി ആളുകള്‍ക്ക് പണം നഷ്ടമാകുന്നത് തടയാൻ ആണ് പുതിയ സംവിധാനമൊരുങ്ങുന്നത്.
സംസ്ഥാന പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ ആണ് പുതിയ സംവിധാനം തയാറാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള ഒരു കമ്ബനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയാറാക്കാനായി തെരഞ്ഞെടുത്തുകഴിഞ്ഞു.ഫോണ്‍ നമ്ബരുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.
ഒരു വർഷത്തിനുള്ളില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പോലീസിന്‍റെ സൈബർ വിഭാഗം വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്ബരിലൂടെയും ചില ഫോണ്‍ നമ്ബറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്