
കൊച്ചി : നടനും അവതാരകനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓഗസ്റ്റ് 24-ന് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ രാജേഷിനെ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎന്ററോളജി, ഒഫ്താൽമോളജി വിദഗ്ദ്ധർ അടങ്ങിയ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. തുടർ ചികിത്സയുടെയും പ്രത്യേക റീഹാബിലിറ്റേഷന്റെയും ഭാഗമായാണ് അദ്ദേഹത്തെ എയർ ആംബുലൻസിൽ വെല്ലൂരിലേക്ക് മാറ്റിയത്. രാജേഷ് കേശവിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയിച്ചത്.