
ന്യൂഡൽഹി: അമേരിക്കയുമായി കൈവരിച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണ-ചരക്ക് കപ്പലുകൾ സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധത്തിൽ ഇളവ് വരുത്തുന്നതാണ് പുതിയ നീക്കം. മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനും ആഗോള ഊർജ്ജ പ്രതിസന്ധിക്കും വിരാമമിട്ടുകൊണ്ട്, ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തിയതിന് പിന്നാലെയാണിത്.
അമേരിക്കൻ നാവികസേനയുടെ ഉപരോധം മാറി ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ നിലവിൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. കൂടാതെ, ഇറാനിലേക്ക് ആവശ്യമായ സാധനങ്ങളുമായി മറ്റ് രണ്ട് ചരക്കുകപ്പലുകളും തുറമുഖങ്ങളിലേക്ക് യാത്ര തിരിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താത്കാലിക സമാധാന കരാറിന്റെ ഔദ്യോഗിക ധാരണാപത്രം വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും ഒപ്പുവെക്കും.ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വരും ദിവസങ്ങളിൽ പൂർണ്ണമായും തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി.
യു.എസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 4 ശതമാനത്തിലധികം കുറഞ്ഞു.സുരക്ഷാ വിലയിരുത്തൽ: മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടൽപ്പാതയിൽ മൈനുകളുടെ (Mines) സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ പൂർണ്ണമായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ സർവീസുകൾ പഴയപടി സാധാരണ നിലയിലാകൂ