കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപി, അതുകൊണ്ട് ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.നവംബർ നാലിനാണ് സ്കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക.
ചരിത്രത്തില്‍ ആദ്യമായി രണ്ടായിരം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി പറഞ്ഞു.ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവൻ കുട്ടി പറഞ്ഞു. കേരള സ്കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ശിവൻ കുട്ടിയുടെ പ്രതികരണം.ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും.