കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് വന്നത് .മുൻപ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ വാഹനം രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാനാകില്ല.ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേൽവിലാസം ഉണ്ടെങ്കിൽ ഏത് ആർടി ഓഫീസിന് കീഴിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം.
ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആർടിഒപരിധിയിൽ വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ആഴ്ചകൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.മോട്ടോർ വാഹനഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആർടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്ട്രേഷൻ നടത്തണമെന്ന ആറ്റിങ്ങൽ റീജിനൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടൽ.
തിരുവനന്തപുരം പള്ളിച്ചലിൽ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലിൽ രജിസ്ട്രേഷൻ ചെയ്യണമെന്ന അപേക്ഷ ആർടിഒ തള്ളിയിരുന്നു. ഉടമ ആറ്റിങ്ങലിൽ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാൽ രജിസ്ട്രേഷൻ അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലിൽ തന്നെ രജിസ്ട്രേഷൻ നടത്താൻ നിർദേശിച്ചിരുന്നു