പാലക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ കെ മുരളീധരനെ ഒരു നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അറിയിച്ചിരുന്നെന്ന് കെ മുരളീധരൻ. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എഐ സിസിക്ക് തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല പേരുകളും ചർച്ചയിൽ ഉയർന്ന് വരുമെന്ന് പാലക്കാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അത്തരത്തില്‍ കെ മുരളീധരന്റെ പേര് ചർച്ചയ്ക്ക് വന്നിട്ടുണ്ടെങ്കില്‍ എന്താണ് അതിൽ തെറ്റെന്നും കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ ഒരു സ്ഥാനാർത്ഥിയാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പേജുള്ള കത്താണ് മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ഐസിസിക്ക് അയച്ചത്. കത്തിന്റെ ഒരുഭാഗം ഇന്നലെ പുറത്തുവന്നിരുന്നു. ബിജെപിയെ തോല്‍പ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നും ഡിസിസി ഭാരവാഹികള്‍ യോജിപ്പോടെ എടുത്ത തീരുമാനമാണിതെന്നും കത്തില്‍ പറയുന്നു. പുറത്തുവന്ന കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുണ്ടായിരുന്നില്ല.
എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം കത്തിനെ കുറിച്ച് അറിയില്ലെന്നായിരുന്നു . സ്ഥാനാർത്ഥി നിർണയ സമയത്ത് പലരുടെയും പേരുകള്‍ പൊങ്ങി വരുമെന്നും പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും സതീശൻ പറഞ്ഞിരുന്നു.