
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കത്തയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ കത്തയക്കുമെന്ന് അറിയിച്ചു. സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ഡയറക്ടറുമായി കേന്ദ്ര ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്.
ആർടിഇ പദ്ധതി ഒഴികെയുള്ള എസ്എസ്കെ ഫണ്ടുകൾ അനുവദിക്കുന്നതിന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നത് നിർബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ ഈ വർഷം ലഭിക്കേണ്ട 350 കോടി രൂപയ്ക്ക് പുറമേ 1500 കോടി രൂപയുടെ കുടിശ്ശികയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. പദ്ധതിയിൽ ചേരുന്നതിനെതിരെ ലീഗിന് പിന്നാലെ കോൺഗ്രസിലും കടുത്ത എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. കൂടാതെ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.