
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയിൽനിന്ന് പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിനുള്ള കേന്ദ്ര സഹായം ലഭിക്കില്ലെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പി.എം. ശ്രീ നടപ്പാക്കരുതെന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെയും കെ.സി. വേണുഗോപാലിന്റെയും നിലപാടുകളെയും സർക്കാരിനെതിരായ വിമർശനങ്ങളെയും തള്ളിയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സർക്കാർ തീരുമാനങ്ങളിൽ പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ദീപാ ദാസ് മുൻഷിയുടെ ആരോപണവും മുഖ്യമന്ത്രി നിരസിച്ചു. കെ.പി.സി.സി. പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ ദീപാ ദാസ് മുൻഷിയും കെ.സി. വേണുഗോപാലും രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ദീപാ ദാസ് മുൻഷി വിഷയം ഉന്നയിക്കുകയും ചെയ്തു.പി.എം. ശ്രീ പദ്ധതി സി.പി.എമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയാണെന്ന് ജോൺസൺ ഏബ്രഹാം ആരോപിച്ചു. ഈ വാദത്തെ ഷാഫി പറമ്പിൽ, ബെന്നി ബെഹന്നാൻ, അജയ് തറയിൽ എന്നിവർ പിന്തുണച്ചു.ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ ഈ മാസം 15-നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമനങ്ങൾക്കായുള്ള മാർഗ്ഗരേഖ കെ.പി.സി.സി. തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു