സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി. ശക്തരായ സർവീസസിനോട് 12 റൺസിനാണ് കേരളം തോറ്റത്. ടോസ് നേടിയ കേരളം സർവ്വീസസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 ന് 148 റൺസാണ് അവർ നേടിയത്. 19.4 ഓവറിൽ 136 റൺസിന് കേരളം ഓൾ ഔട്ട് ആയി. സച്ചിൻ ബേബിയും ക്യാപ്റ്റൻ സഞ്ജു സാംസണും പൊരുതിയെങ്കിലും വിജയത്തിനരികെ കേരളം വീണു. സച്ചിൻ 36 റൺസും സഞ്ജു 30 റൺസും എടുത്തു. സർവ്വീസസിനായി നിതിൻ യാദവും അർജുൻ ശർമയും 3 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ
വൈശാഖ് ചന്ദ്രന്റെയും കെ എം ആസിഫിന്റെയും ബോളിംഗ് മികവിലാണ് കേരളം സർവ്വീസസിനെ 148 ൽ ഒതുക്കിയത്. വൈശാഖ് 3 വിക്കറ്റും ആസിഫ് 2 വിക്കറ്റുമെടുത്തു. 39 റൺസെടുത്ത അൻഷുൽ ഗുപ്തയാണ് അവരുടെ ടോപ് സ്കോറർ. തോറ്റെങ്കിലും 12 പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് കേരളം. സർവീസസിനും 12 പോയിന്റ് ഉണ്ടെങ്കിലും റൺ റേറ്റ് കുറവായതിനാൽ ഗ്രൂപ്പിൽ രണ്ടാമതാണ്.