
ആലപ്പുഴ: ആലപ്പുഴയിൽ മകന്റെ ജീവിതപങ്കാളിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വീട്ടമ്മയായ മിനിയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുതിരപ്പന്തി മുട്ടത്തുപറമ്പിൽ താമസിക്കുന്ന മിനിയാണ് പ്രതി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.പരാതിക്കാരിയായ യുവതി, മിനിയുടെ മകനുമായി നിയമപരമായി വിവാഹിതയല്ല.
കൈചൂണ്ടി ജങ്ഷനിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ കുതിരപ്പന്തിയിലുള്ള വീട്ടിലേക്ക് മിനി വിളിച്ചുവരുത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ, മിനി കത്തി ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചു.
പിടിവലിക്കിടയിൽ മിനിക്കും ചെറിയ പരിക്കുകൾ സംഭവിച്ചു.മിനി ഭർത്താവിനെയും മകനെയും വിളിച്ചറിയിച്ചതിനെത്തുടർന്ന്, ഇരുവരും ചേർന്നാണ് പരാതിക്കാരിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
വിവരം അറിഞ്ഞ് പോലീസ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മിനി അവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നീട് വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സൗത്ത് സ്റ്റേഷൻ എസ്എച്ച്ഒ വി.ഡി. റെജിരാജിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.