
ചെന്നൈ: കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവുമായ വിജയ് തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. കനത്ത മഴയിൽ നെൽകൃഷി നശിച്ചതുമായി ബന്ധപ്പെട്ട്, ഡി.എം.കെ. സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിക്കൊണ്ട് ചൊവ്വാഴ്ച അദ്ദേഹം രണ്ട് പേജുള്ള വിശദമായ പ്രസ്താവന പുറത്തിറക്കി.
കരൂർ അപകടത്തിനുശേഷം വിജയ് നടത്തുന്ന ആദ്യത്തെ രാഷ്ട്രീയ പ്രസ്താവനയാണിത്. പ്രധാനമായും നെൽകർഷകരുടെ ദുരിതമാണ് അദ്ദേഹം വിഷയമാക്കിയത് നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടുവെന്ന് വിജയ് കുറ്റപ്പെടുത്തി. ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണ് എന്നും അദ്ദേഹം ആരോപിച്ചു.
“മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡി.എം.കെ. ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന രോഷത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണ്,” എന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു.മഴയിൽ ഗോഡൗണുകളിലും വയലുകളിലും കൊയ്തെടുത്ത നെൽക്കതിരുകൾ അഴുകുന്നത് തടയാൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
കർഷകരെ സംരക്ഷിക്കാൻ സർക്കാർ ഉദ്ദേശിച്ചിരുന്നെങ്കിൽ ഉൽപ്പന്നങ്ങൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, കർഷകരുടെ കഠിനാധ്വാനവും അധ്വാനവും പാഴാകാൻ സർക്കാർ അനുവദിച്ചുവെന്നും വിജയ് ആരോപിച്ചു.
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തബാധിതരെ സന്ദർശിച്ചതിന് ശേഷം, ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, ഈ പ്രസ്താവനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ ഒരുങ്ങുകയാണ് എന്നതിൻ്റെ സൂചന നൽകുന്നു. ടി.വി.കെ.യുടെ പ്രത്യേക ജനറൽ കൗൺസിൽ യോഗം ഉടൻ നടക്കാനിരിക്കെയാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.