തിരുവനന്തപുരം : ജനപ്രിയ മെസേജിങ് ആപ് ആയ ടെലിഗ്രാം സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിനെ തുടർന്ന് ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായാണ് സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചതിനാൽ ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ടെലിഗ്രാമിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്.
സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററുമായി സഹകരിക്കുന്നതിൽ ടെലിഗ്രാം പരാജയപ്പെട്ടതാണ് നിരോധനത്തിന് ഒരു കാരണം. ടെലിഗ്രാം നിരോധിക്കുക എന്നത് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ടെലിഗ്രാം അവഗണിക്കുന്നതായി കണ്ടെത്തിയാൽ, ഒരു നിരോധനം ആസന്നമായിരിക്കും. ഇത് പ്ലാറ്റ്‌ഫോമിൻ്റെ അധികാരികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ടെലിഗ്രാം നിരോധിച്ചാല്‍ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ബാധിക്കുക.