കോട്ടയം: ഭാര്യ അലാനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളി സോണി റിമാൻഡിൽ. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഉടൻ അപേക്ഷ നൽകും.
ഭാര്യയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. നിലവിൽ സോണി ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം, സോണി രണ്ട് മക്കളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസിന്റെ പിടിയിലായത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റിന് പിന്നാലെ കുട്ടികളെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു.കൊല്ലപ്പെട്ട അലാനയുടെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. ബന്ധുക്കൾ വന്നശേഷമാകും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുക. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയിൽ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്