
എറണാകുളം: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും ദക്ഷിണ റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിൽ കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഒളിച്ചു കടത്തലാണ് എന്ന് മുഖ്യമന്ത്രി ആരോപിച്ചു.സംസ്ഥാനത്തിൻ്റെ മതേതര സ്വഭാവത്തിന് എതിരായ നടപടിയാണ് ദക്ഷിണ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പുതിയ എറണാകുളം-ബെംഗളൂരു വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികളാണ് ഗണഗീതം ആലപിച്ചത്.ഇതിൻ്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദമായത്.
പിന്നീട് വീഡിയോ നീക്കം ചെയ്തു.സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചു. ദേശീയഗാനം ആലപിച്ചും ഭരണഘടന കയ്യിലേന്തിയുമായിരുന്നു ഇവരുടെ പ്രതിഷേധം.കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്.