
മലപ്പുറം:യുവതിയിൽ നിന്ന് ആറ് പവന്റെ സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഭിന്നശേഷിക്കാരായ രണ്ട് യുവാക്കളെ പിടികൂടി. ചമ്രവട്ടം സ്വദേശി അരപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കല്‍ ബാസില്‍ (28) എന്നിവരാണ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായത്.
കേൾവിയും സംസാര ശേഷിയും ഇല്ലാത്ത ഇവര്‍ തങ്ങളുടെ അവസ്ഥ മറയാക്കി യുവതിയില്‍ നിന്ന് ആറ് പവന്‍ ആഭരണങ്ങളും 52000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസില്‍ അറിയിച്ചതോടെ പൊലീസ് പിന്തുര്‍ന്നെത്തിയെങ്കിലും തങ്ങളുടെ അവസ്ഥ കാണിച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇവർ ശ്രമിച്ചു.
എന്നാല്‍, ഇവര്‍ തന്നെയാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങള്‍ വിറ്റ കടയില്‍ നിന്ന് തിരിച്ചെടുത്തു. മുഹമ്മദ് റാഷിദിനെതിരെ നേരത്തെ തിരൂര്‍ പൊലീസില്‍ കേസുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.