കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കേരളത്തിൽ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കൾ. 554 മയക്കുമരുന്ന് കേസ് എക്സൈസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസുകളിൽ 570 പേർ പ്രതികളാണ്. 3568 റെസ്സുകളും 33709 വാഹന പരിശോധനയും നടന്നു. പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ മസനകളുമായി ചേർന്നുള്ള 50 സംയുക്ത പരിശോധനകളും നടന്നു.
സംയുക്ത പരിശോധനയിൽ 555 പേരെ പിടികൂടുകയും മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും ഈ ഒരുആഴ്ചക്കിടെ പിടിച്ചെടുത്തു. ഒളിവിൽ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 64.46 ഗ്രാം എംഡിഎംഎ. 25.84 ഗ്രാം മെത്താംഫിറ്റമിൻ, 39.56 ഗ്രാം ഹെറോയിൻ. 14.5 ഗ്ര ബ്രൌൺ ഷുഗർ, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകൾ എന്നിവ പിടികൂടി.
113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലർത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയിൽ, 20 ഗ്രാം ചരസ് എന്നിവയും പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയിൽ 450 അബ്ബാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റർ സ്പിരിറ്റ്, 931.64 ലിറ്റർ അനധികൃത വിദേശമദ്യം, 304 ലിറ്റർ വാഷ്, 82 ലിറ്റർ ചാരായം, 289.60 കിലോ പുകയില ഉൽപ്പന്നങ്ങൾ എന്നിവയും എക്സൈസ് പിടികൂടി.
സ്കൂൾ, കോളേജ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി എംബി രാജേഷ് നിർദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മാർച്ച് 5 മുതൽ 12 വരെയായിരുന്നു എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് നടന്നത്. ഇത് ഒരാഴ്ച കൂടി നീട്ടാനാണ് നിലവിലെ തീരുമാനം.