തിരുവനന്തപുരം : ആറ്റിങ്ങലില്‍ നിന്ന് കാണാതെ പോയ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൂട്ടുകാർക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കയ്യിലുള്ള കാശ് തീര്‍ന്നതിനാലാണ് വീട്ടിലേക്ക് മടങ്ങി വരാൻ കഴിയാഞ്ഞത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നും നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതാകുന്നത്.
പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിൽ ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി എത്തിയില്ല. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരേണ്ട സമയം കഴിഞ്ഞിട്ടും വരാതിരുന്നതോടെയാണ് ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയത്.
തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിക്കായി തിരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കുട്ടി ഇറങ്ങിയതായിട്ട് പൊലീസ് കണ്ടെത്തിയിരുന്നു. 9.45 നാണ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങുന്നത്. പിന്നീട് എങ്ങോട്ടാണ് ഉമര്‍ പോയതെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് കൊണ്ടിരിക്കെയാണ് ഉമര്‍ വര്‍ക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തി പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്യൂഷന് പോകാതെ കൂട്ടുകാർക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് ഉമര്‍ പൊലീസിനോട് പറഞ്ഞത്. കൈയിൽ ഉണ്ടായിരുന്ന 100 രൂപ തീര്‍ന്നതിനാല്‍ വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞില്ലെന്നും ഉമർ പറഞ്ഞിരുന്നു. രാത്രി പതിനൊന്നരക്ക് ഉമറിനെ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.