
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാവി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ സമവായം തേടുന്നതിനിടെ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. പദ്ധതി മരവിപ്പിക്കുമോ എന്നോ അതുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
പദ്ധതിയുടെ എം.ഒ.യുവിൽ (ധാരണാപത്രം) ഒപ്പിട്ടതിൽനിന്ന് പിന്മാറാൻ കഴിയുമോ എന്ന ചോദ്യത്തിനും മന്ത്രിയുടെ മറുപടി ‘അറിയില്ല’ എന്നായിരുന്നു.അപ്പോൾ ഒന്നും അറിയാതെയാണോ എം.ഒ.യുവിൽ ഒപ്പിട്ടത്?” എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, “അങ്ങനെയൊക്കെ ചോദിച്ചാലൊന്നും താൻ ഒന്നും പറയാൻ പോകുന്നില്ല” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
“അങ്ങനെ വിശ്വസിക്കുന്നെങ്കിൽ വിശ്വസിച്ചോളൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൽ.ഡി.എഫിന്റെ ഉന്നത നേതാക്കളും മുഖ്യമന്ത്രിയും അടക്കം ചർച്ച ചെയ്യുന്ന വിഷയത്തിൽ താൻ പ്രതികരിക്കില്ലെന്നും, അവർ ആ കാര്യം പറയട്ടെ എന്നും പറഞ്ഞ് കൂടുതൽ ചോദ്യങ്ങളിൽനിന്ന് മന്ത്രി ഒഴിഞ്ഞുമാറി.സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് പിഎം ശ്രീ പദ്ധതിയിൽ സമവായ സാധ്യത തെളിഞ്ഞത്.
മരവിപ്പിക്കാൻ നീക്കം: സിപിഐയുടെ എതിർപ്പ് കണക്കിലെടുത്ത്, പദ്ധതി തൽക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു.ഈ തീരുമാനം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പദ്ധതി വിലയിരുത്താനായി ഒരു ഉപസമിതി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.