കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. എറണാകുളം ജില്ലയിൽ പിറവം സ്വദേശിയാണ് ഇദ്ദേഹം. 2018ൽ നടന്ന പീഡനക്കേസിൽ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് അഭിഭാഷകനായ പി.ജി മനുവിനെ നിയമോപദേശത്തിനുവേണ്ടി സമീപിക്കുന്നത്.
തുടർന്ന് നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാനസികമായി തകർന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല.പിന്നീട് ഒക്ടോബർ ഒൻപതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.