
കണ്ണൂർ : ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യക്കായി തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. കുട്ടിയെ കണ്ടെത്താനാകാത്തത് പോലീസ് വീഴ്ചയെന്നാണ് ആരോപണം. വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ടു. ഈ മാസം എട്ടാം തീയതിയാണ് ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ശിവസൂര്യയെ കാണാതായത്.
മൊബൈൽ ഫോൺ അച്ഛൻ വാങ്ങി വെച്ചതിലുള്ള നിരാശയിലാണ് കുട്ടി വീടുവിട്ടത്. കാശിയിലേക്ക് പോകുകയാണെന്നും ശിഷ്ടകാലം അവിടെ ദൈവത്തിൽ ലയിച്ച് ജീവിക്കുമെന്നും കത്തെഴുതി വെച്ചാണ് കുട്ടി പോയത്. തലശ്ശേരി എഎസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാർത്ഥിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
ചൊക്ലി പൊലീസ് സ്റ്റേഷനിലെത്തിയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ വിദ്യാർഥിയെ അടിയന്തരമായി കണ്ടെത്താൻ പൊലീസിന് നിർദേശം നൽകി. കേസിന്റെ നിലവിലെ പുരോഗതിയും പൊലീസ് സ്വീകരിച്ച നടപടികളും ചോദിച്ചറിഞ്ഞു.