
കോട്ടയം : കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നാലു പേരും. ഇന്ന് രാവിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വിഷം കഴിച്ച് അവശനിലയിലായ ഇവരെ ഒരാഴ്ച മുൻപാണ് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോസ്നയുടെയും മരിയ തെരേസയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.