എടത്തല:പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി,തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം 25 സെൻറ് വരുന്ന പറമ്ബിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂനകൾക്കാണ് തീപിടിച്ചത്. ആലുവയിലെയും സമീപത്തെയും അഗ്നിരക്ഷാകേന്ദ്രങ്ങളിൽനിന്ന് ഉടൻ ഫയർ എൻജിനുകൾ എത്തിയെങ്കിലും പ്ലാസ്റ്റിക്കായതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.തുടർന്ന്, കൂടുതൽ യൂനിറ്റുകൾ എത്തി. എട്ട് ഫയർ എൻജിനുകൾ തുടർച്ചയായി വെള്ളമടിച്ചതിനെ തുടർന്ന് ഉച്ചക്ക് ശേഷമാണ് തീ കെടുത്താനായത്. സമീപത്ത് മോച്ചാംകുളം ഉണ്ടായതിനാലാണ് ഫയർ എൻജിനുകളിൽ വേഗത്തിൽ വെള്ളം നിറക്കാനായതും തുടർച്ചയായിവെള്ളമടിക്കാനായതും. അൻവർ സാദത്ത് എം.എൽ.എ. ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, ആലുവ ഡിവൈ.എസ്.പി രാജേഷ്, പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ലിജി, സെക്രട്ടറി യൂജിൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.