
ഷൊർണൂർ:പോലീസ് അതിക്രമം ഷൊർണൂരിൽ 14 വയസ്സുകാരന് വനിതാ കോൺസ്റ്റബിളിന്റെ മർദനമേറ്റതായി പരാതി.ചേലക്കര പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് കുട്ടിയുടെ രക്ഷിതാവിൻറെ പരാതി. പരാതിയിൽ ഷോർണൂർ പോലീസ് കേസെടുത്തു. ഷോർണൂർ പോസ്റ്റ് ഓഫീസിന് പിറകുഭാഗത്തുള്ള വാടക കോട്ടേഴ്സിൽ താമസിക്കുന്ന 14 കാരനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മർദ്ദനമേറ്റത്.
മർദ്ദനമേറ്റ പതിനാലുകാരനും കുടുംബവും താമസിക്കുന്ന കോട്ടേഴ്സിന് സമീപത്തായാണ് പോലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്. രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലേക്ക് ആരോ കല്ലെറിയുന്നത് പതിവാണ്. ഈ കല്ലെറിയുന്ന കുറ്റം 14 കാരണം മേൽ ചുമത്തിയാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .
കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയൽവാസിയായ പോലീസുകാരി തന്നെ മർദ്ദിച്ചതെന്ന് കുട്ടിയും പ്രതികരിച്ചിരുന്നു. ഷോർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആളുകൾക്കിടയിൽ വച്ച് പരസ്യമായി പോലീസ് ഉദ്യോഗസ്ഥയായ തന്നെ തെറിവിളിച്ചത് കൊണ്ടാണ് കുട്ടിയെ കൈകൊണ്ട് അടിച്ചതെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയായ ജാസ്മിന്റെ പ്രതികരണം.