തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംസ്‌ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപ്പിച്ചതിന്റെ ഫലമായി ക്ലിഫ് ഹൗസിൽ നിർണായക യോഗം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ തുടങ്ങിയവരും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.
പൊലീസ് മേധാവിയും ക്ലിഫ് ഹൗസിൽ എത്തിച്ചേരും. ഇന്നലെ രാത്രി എട്ടരയോടെ പ്രത്യേക ദൂതൻ വഴിയാണ് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഓഫിസിൽ റിപ്പോർട്ട് എത്തിച്ചത്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അജിത്തിനെതിരായി ഇന്നു നടപടി ഉണ്ടാകും. ഡിജിപി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ എഡിജിപി എം.ആർ. അജിത്‌കുമാർ നൽകിയ വിശദീകരണം തള്ളി കൊണ്ടാണ്.
പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ മാമി തിരോധാനം, റിദാൻ കൊലപാതകം തുടങ്ങിയവയിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. അജിത്കുമാർ മുൻപ് നൽകിയ വിശദീകരണം, കേരളത്തിൽ പ്രധാന ആർഎസ്എസ് നേതാക്കൾ വരുമ്പോൾ താൻ കാണാറുണ്ടെന്നായിരുന്നു. അജിത്തിന്റെ നടപടികൾ ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്ന് ഡിജിപി റിപ്പോർട്ടിൽ അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ട്.