Banner Ads

ശബരിമല സ്വർണക്കൊള്ള: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ച സാഹചര്യത്തിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. കേസ് സെപ്റ്റംബർ 3-ന് കോടതി വീണ്ടും പരിഗണിക്കും.
2025-ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു.

ലഭ്യമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങളിലൂടെ പ്രതികൾ കുറ്റകൃത്യം ചെയ്ത രീതി വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ഭരണസമിതി, തന്ത്രി എന്നിവരെ പ്രതിയാക്കി എസ്.ഐ.ടി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

2019-ൽ ദ്വാരപാലക ശില്പങ്ങളിൽ നിശ്ചിത അളവിൽ കുറച്ച് സ്വർണം പൂശിയ സംഭവം മറച്ചുവെക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ.ദേവസ്വം ചട്ടങ്ങൾ കാറ്റിൽപ്പറത്തി ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി പ്ലാൻ ചെയ്ത കൃത്യമായ പദ്ധതിയുടെ ഭാഗമായാണെന്നും എസ്.ഐ.ടി കണ്ടെത്തുകയുണ്ടായി.