കൊച്ചി : സംവിധാന രംഗത്തേക്കിറങ്ങിയ ആദ്യ സിനിമതന്നെ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചതിന് ശേഷം ജോജു ജോര്‍ജു വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സിനിമയെ വിമര്‍ശിച്ചയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു തന്റെ സിനിമയ്ക്ക് തന്നെയാണ് പണികൊടുത്തത്. ജോജുവിന്റെ അതിരുകടന്നുള്ള പെരുമാറ്റം സിനിമ കാണുന്നതില്‍ നിന്നും പ്രേക്ഷകരെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്.
എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ പ്രതികരണം കാലം മാറിയെന്ന് സിനിമാക്കാര്‍ മനസിലാക്കണമെന്നാണ്. മുന്‍കാല സംവിധായകരുടെ അഭിമുഖങ്ങളും മറ്റും കണ്ടുനോക്കണമെന്നും ആദ്യം നിലത്തിറങ്ങി നടക്കണം എന്നും അവര്‍ പറഞ്ഞു. നടി സീമയുമായുള്ള അഭിമുഖം ഞാൻ കണ്ടപ്പോള്‍ എന്തായാലും പണി എന്ന സിനിമ കാണാന്‍ തീരുമാനിച്ചതാണ്.
എന്നെങ്കിലും തിരിച്ച് വരണം എന്ന് ഞാനാഗ്രഹിക്കുന്ന, അഭിനയസിദ്ധിയും ശക്തമായ ശരീര ഭാഷയും ഉള്ള നടിയാണവര്‍. ഇന്നലെ കുന്നംകുളത്തു വെച്ച് എന്റെ ഒരു സുഹൃത്തിനെ കണ്ടപ്പോൾ പറഞ്ഞു, ചേച്ചി അതിഭീകരമായ വയലന്‍സ് കണ്ടിരിക്കാം എന്നുണ്ടെങ്കിൽ മാത്രം പോയാല്‍ മതിയെന്ന്. എന്റെ ആവേശം തെല്ലൊന്ന് കുറഞ്ഞു. ആദര്‍ശിന്റെ റിവ്യു ഞാൻ കണ്ടു. ആദർശിന്റെ Attitude ഒക്കെ ഇഷ്ടമായി.
ഇതുകൊണ്ടൊന്നുമല്ല സിനിമ കാണണ്ട എന്ന് തീരുമാനിച്ചത്. ജോജുവിന്റെ ആക്രമണാത്മകമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെ കൂടെയാണ്. പറഞ്ഞു വരുന്നത് മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ അഹങ്കാരം തന്നെയാണ്. നിങ്ങള്‍ മുടക്കിയ വലിയ പണം നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയെങ്കിലേ നടക്കൂ. അത് ഓര്‍മ്മവേണം.
ആദ്യം നിലത്തിറങ്ങി നടക്കൂ.എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ ഉൾപ്പെട്ട വലിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കൂ. അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാര്‍ കൂടുതല്‍ ജാഗ്രതയോടെയിരിക്കണം. പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്‌ക് ഉണ്ടെങ്കിൽ അത് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം എന്നാണ് എസ്. ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.