ബംഗ്ലദേശ് : കാളി പ്രതിഷ്ഠയുള്ള ജശോരേശ്വരി ക്ഷേത്രത്തില്‍ നിന്നും കിരീടം മോഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ല്‍ സമർപ്പിച്ചതാണ് ഈ കീരീടം. കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. 2021 മാർച്ചില്‍ ക്ഷേത്രം ദർശനം നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടം സമർപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്കാണ് ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷം മോഷണം നടക്കുന്നത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കുമോ എന്ന് അന്വേഷണം നടത്തി വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈജുല്‍ പറഞ്ഞു. സാംസ്കാരികവും മതപരവുമായ ഏറെ പ്രാധാന്യമുള്ള സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ചതാണ് കിരീടം. ഹിന്ദു പുരാണപ്രകാരം, ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി വിന്യസിച്ച്ക്കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.
വിശ്വാസപ്രകാരം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അനാരി എന്ന ബ്രാഹ്മണനാണ് ഈ ക്ഷേത്രം നിർമിച്ചത്. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ സെൻ നവീകരിക്കുകയും ഒടുവിലായി പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യ, ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു.