
കൊച്ചി : അമ്മ ഭരണ സമിതിയിൽ നിന്നുള്ള രാജി ധാർമിക ഉത്തരവാദിത്തം മൂലമാണെന്ന് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ മോഹൻലാൽ പത്രക്കുറിപ്പിൽ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ ചില ഭാരവാഹികൾ ലൈംഗികാരോപണങ്ങൾക്കിടയിലായതിനാലാണ് ഈ തീരുമാനം. രണ്ട് മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ പൊതുയോഗം ചേരുമെന്നും കുറിപ്പിൽ പറയുന്നു. പുതിയ ഭരണസമിതി ചുമതലയേൽക്കുന്നത് വരെ തുടർച്ച ഉറപ്പാക്കി താൽക്കാലികമായി നിലവിലെ ഭരണസമിതി പ്രവർത്തനം തുടരും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ പിന്നാലെ സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ അമ്മ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അമ്മയുടെ ഇപ്പോഴുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വയ്ക്കുന്നു. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് രണ്ട് മാസത്തിനകം പൊതുയോഗം ചേരും. അമ്മ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും അമ്മയുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കുകയും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരുകയും ചെയ്യും.
അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കഴിവുള്ള പുതിയൊരു നേതൃത്വം അമ്മയ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവരോടും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. മോഹൻലാൽ അടക്കം 17 അംഗങ്ങളാണ് രാജി വെച്ചത്. മോഹൻലാൽ, വിനു മോഹൻ, അൻസിബ, കലാഭവൻ ഷാജോൺ, ടോവിനോ തോമസ്, സുരേഷ് കൃഷ്ണ, ജോമോൾ, ഉണ്ണിമുകുന്ദൻ, ടിനി ടോം, സുരാജ് വെഞ്ഞാറമ്മൂട്, ജോയ് മാത്യു, ജയൻ ചേർത്തല, ജഗദീഷ്, ബാബുരാജ്, അനന്യ , സരയൂ എന്നിവരാണ് രാജി വെച്ചത്.