കണ്ണൂര്‍ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്ന് പ്രതിഷേധം ശക്തമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഇരിങ്ങാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സും യുവമോർച്ചയും ഇന്ന് മാർച്ച് നടത്തുന്നു. ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താല്‍ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. കൂടാതെ, സംസ്ഥാനത്തുടനീളം റവന്യൂ വകുപ്പ് ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ന് അവധിയെടുക്കും. കുറ്റക്കാർക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം.
നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രി 12.30 ഓടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സി.പി.എം സംസ്ഥാന സമിതിയംഗം ടി.ജയരാജൻ, വി.രാജേഷ്, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.