
കൽപ്പറ്റ : വയനാട് കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ജില്ലയിലെ മറ്റ് നിർമ്മാണ മേഖലകളിലും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി സർക്കാർ.
വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിർദ്ദേശം നൽകി.
ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് ശേഷം സമീപപ്രദേശത്ത് മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ണ് ഉടൻ മാറ്റാൻ മന്ത്രി ടി സിദ്ധിഖ് നിർദ്ദേശം നൽകിയത്.
മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപ്പാതയിലുണ്ടായതിന് സമാനമായ വൻ അപകടത്തിന് സാധ്യതയുണ്ട്. മണ്ണ് മാറ്റാൻ തയ്യാറാകാതിരുന്നാൽ കരാർ കമ്പനിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.